വിശുദ്ധ ഖുർആനിലെ 112-ാമത്തെ സൂറത്താണ്, സൂറ അൽ-ഇഖ്‌ലാസ്. “ശുദ്ധി” അല്ലെങ്കിൽ “ആത്മാർത്ഥത” എന്നാണ് കേവലം നാല് ആയത്തുകൾ അടങ്ങിയിരിക്കുന്ന ഈ സൂറത്തിന്റെ അർത്ഥം. ഏകദൈവവിശ്വാസം എന്ന ആശയത്തെ സമഗ്രമായി സംഗ്രഹിക്കുന്നതിനാൽ സൂറത്ത് തൗഹീദ് (ഏകദൈവ വിശ്വാസം) എന്നും ഇഖ്‌ലാസ് സൂറത്ത് അറിയപ്പെടുന്നുണ്ട്.
സൂറത്തിൽ തന്നെ പേര് പരാമർശിച്ചിട്ടില്ലാത്ത ഖുർആനിലെ ചുരുക്കം ചില സൂറത്തുകളിൽ ഒന്നാണിത്; പകരം, അർത്ഥവും വിഷയവും കണക്കിലെടുത്താണ് സൂറത്തിന്ന് പേര് നൽകിയിരിക്കുന്നത്.
ആയിഷ (റ) വിവരിക്കുന്നു: [1]
“സ്വഹാബികളിലെ ഒരാൾ നമസ്‌ക്കാരത്തിൽ ഇമാമായി നിന്നാൽ സൂറത്തുൽ ഇഖ്‌ലാസ് ഓതിക്കൊണ്ടാണ് നമസ്‌ക്കാരം അവസാനിപ്പിച്ചിരുന്നത്. ഇക്കാര്യം സ്വഹാബികൾ നബി (സ)യെ അറിയിച്ചപ്പോൾ അവരോട് പറയുകയുണ്ടായി: എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന് അദ്ദേഹത്തോട് നിങ്ങൾ ചോദിക്കുക. അവർ അദ്ദേഹത്തോട് ചോദിച്ചപ്പോൾ മറുപടി പറയുകയുണ്ടായി: ഈ ഖുർആനിക അധ്യായം പരമ കാരുണികനായ അല്ലാഹുവിന്റെ വിശേഷങ്ങളാണ്. അവ ഉരുവിടാനാണ് എനിക്കിഷ്ടം. നബി (സ) പറഞ്ഞു: അല്ലാഹു അദ്ദേഹത്തെ ഇഷ്ടപ്പെടുന്നുവെന്ന് അറിയിക്കുക” (ഹദീസ് ബുഖാരി, മുസ്ലിം).
ഈ ലേഖനം അറബി പാഠത്തോടൊപ്പം സൂറത്തുൽ ഇഖ്‌ലാസിന്റെ പൂർണ്ണ വിവർത്തനവും തഫ്‌സീറുമാണ് നിങ്ങൾക്കായി പങ്കുവെയ്ക്കുന്നത്.
ആദ്യം, സൂറ അൽ-ഇഖ്‌ലാസിന്റെ പൂർണ്ണ അറബി പാഠം:
വിവർത്തനം
- നബിയേ, ) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു.
- അല്ലാഹു ആരെയും ആശ്രയിക്കാത്തവനാണ്. ഏവരാലും ആശ്രയിക്കപ്പെടുന്നവനും
- അവന്‍ ( ആര്‍ക്കും ) ജന്‍മം നല്‍കിയിട്ടില്ല. ( ആരുടെയും സന്തതിയായി ) ജനിച്ചിട്ടുമില്ല.
- അവന്ന് തുല്യനായി ആരും ഇല്ലതാനും.
സൂറത്തുൽ ഇഖ്ലാസിന്റെ തഫ്സീർ.
തഫ്സീർ
-
നബിയേ, ) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു.
ഈ സൂക്തം അല്ലാഹുവിന്റെ ഏകത്വത്തെ ഉദ്ഘോഷിക്കുന്നതാണ്. അത് ഇസ്‌ലാമിന്റെ സത്തയെ സംഗ്രഹിക്കുകയും എല്ലാത്തരം ബഹുദൈവാരാധനയും വിഗ്രഹാരാധനയും നിഷേധിക്കുകയും ചെയ്യുന്നു. “ഏകൻ” എന്നർത്ഥമുള്ള “അഹദ്” എന്ന പദം ഖുർആനിൽ ഉപയോഗിക്കുന്നത് അല്ലാഹുവിന് വേണ്ടി മാത്രമാണ്. അല്ലാഹു പറയുന്നു: [2]
ആകാശഭൂമികളില്‍ അല്ലാഹുവല്ലാത്ത വല്ല ദൈവങ്ങളുമുണ്ടായിരുന്നുവെങ്കില്‍ അത് രണ്ടും തകരാറാകുമായിരുന്നു. അപ്പോള്‍ സിംഹാസനത്തിന്‍റെ നാഥനായ അല്ലാഹു, അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധനാകുന്നു!
അല്ലാഹുവിന് പങ്കാളികളോ സഹായികളോ ഇല്ല. ആരാധന അള്ളാഹുവിലേക്ക് മാത്രമുള്ളതാണ്, കാരണം അവൻ മാത്രമാണ് ആരാധനയ്ക്ക് യോഗ്യൻ. സൂറത്ത് അൽ-ഇസ്രയിൽ അല്ലാഹു പറയുന്നത് പോലെ: [3]
“അവനെയെല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, നിന്‍റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു”.
-
അല്ലാഹു ആരെയും ആശ്രയിക്കാത്തവനാണ്. ഏവരാലും ആശ്രയിക്കപ്പെടുന്നവനും
ഈ വാക്യത്തിൽ, അള്ളാഹു തന്നെത്തന്നെ സൂചിപ്പിക്കുന്നത് അവൻ എല്ലാം തികഞ്ഞവൻ എന്നാണ്: അസ്-സമദ്. അസ്സമദ് എന്നത് അല്ലാഹുവിന്റെ നാമങ്ങളിൽ ഒന്നാണ്.
വ്യത്യസ്ത ഖുർആൻ വിവർത്തനം അനുസരിച്ചു അല്ലാഹുവിനെ സൂചിപ്പിക്കുന്നത്, ശാശ്വതമായ അഭയം നൽകുന്നവൻ, സ്വയംപര്യാപ്തൻ, സമ്പൂർണ്ണൻ, എല്ലാവരും ആശ്രയിക്കുന്നവൻ, എല്ലാ സൃഷ്ടികളും അവരുടെ ആഗ്രഹങ്ങളുടെയും ആവശ്യങ്ങളുടെയും പൂർത്തീകരണത്തിനായി തിരിയുന്നവൻ എന്നൊക്കയാണ്.
അതിനാൽ, ലോകം മുഴുവൻ ആവശ്യങ്ങൾക്കായി അല്ലാഹുവിനെ ആശ്രയിക്കുമ്പോൾ, അവന് സഹായത്തിനു ആരുടെയും ആവശ്യമില്ല. സൂറത്തുൻ-നാമിൽ പറഞ്ഞിരിക്കുന്നത് പോലെ: [4]
“തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് പരാശ്രയമുക്തനും, ഉല്‍കൃഷ്ടനുമാകുന്നു”.
-
അവന്‍ ( ആര്‍ക്കും ) ജന്‍മം നല്‍കിയിട്ടില്ല. ( ആരുടെയും സന്തതിയായി ) ജനിച്ചിട്ടുമില്ല.
ഈ സൂക്തം അസന്നിഗ്ധമായി പറയുന്നത് അല്ലാഹു ജനിച്ചവനോ, അവൻ പ്രസവിക്കപ്പെട്ടവനോ അല്ല എന്നാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അവന് തുടക്കവുമില്ല, അതിനാൽ അവസാനവുമില്ല. എല്ലാറ്റിന്റെയും സ്രഷ്ടാവ് അള്ളാഹുവാണ്, എന്നാൽ അവൻ ഒരു ശക്തിയാൽ സൃഷ്ടിക്കപ്പെട്ടതുമല്ല.
ഒരാൾ ആശ്ചര്യപ്പെട്ടേക്കാം: പരമാധികാരിയായ അള്ളാഹു മറ്റെല്ലാറ്റിനും മേലെയാണെന്നത് യാഥാർഥ്യമാണോ? ശരി, അത് തീർച്ചയായും യാഥാർഥ്യമാണ്. എന്നാൽ പല ബഹുദൈവാരാധകരും വിഗ്രഹാരാധകരും അല്ലാഹുവിന് പങ്കാളികളെയും പുത്രൻമാരെയും പുത്രിമാരെയും തെറ്റായി ആരോപിക്കുന്നു (നൗസുബില്ലാഹ്!). എന്നിരുന്നാലും, സൂറത്തുൽ ഇഖ്‌ലാസിലെ ഈ പ്രത്യേക ആയത്ത് ഇക്കാര്യത്തിൽ ഒരു അനിശ്ചിതത്വത്തിനും ഇടം നൽകുന്നില്ല.
സൂറ അൽ-അനാമിൽ, അല്ലാഹു പറയുന്നു: [5]
“ആകാശങ്ങളുടെയും ഭൂമിയുടെയും നിര്‍മാതാവാണവന്‍. അവന്ന് എങ്ങനെ ഒരു സന്താനമുണ്ടാകും? അവന്നൊരു കൂട്ടുകാരിയുമില്ലല്ലോ? എല്ലാ വസ്തുക്കളെയും അവന്‍ സൃഷ്ടിച്ചതാണ്. അവന്‍ എല്ലാകാര്യത്തെപ്പറ്റിയും അറിയുന്നവനുമാണ്”.
മുഹമ്മദ് നബി (സ) പറയുന്നു: [6]
“ജനങ്ങളിൽ നിന്ന് കേൾക്കുന്ന ഹാനികരവും ശല്യപ്പെടുത്തുന്നതുമായ വാക്കുകൾക്കെതിരെ അല്ലാഹുവിനേക്കാൾ ക്ഷമിക്കുന്നവൻ മറ്റാരുമില്ല: അവർ അവനു മക്കളെ ചാർത്തുന്നു, എന്നിട്ടും അവൻ അവർക്ക് ആരോഗ്യവും ഉപജീവനവും നൽകുന്നു”.
കൂടാതെ, സൂറത്തുന്നിസയിൽ അല്ലാഹു പറയുന്നു: [7]
“അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്‍റെതാകുന്നു. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി”.
സൂറ അൽ-ഇസ്രയിൽ അള്ളാഹു വീണ്ടും പറയുന്നു: [8]
“സന്താനത്തെ സ്വീകരിച്ചിട്ടില്ലാത്തവനും, ആധിപത്യത്തില്‍ പങ്കാളിയില്ലാത്തവനും നിന്ദ്യതയില്‍ നിന്ന് രക്ഷിക്കാന്‍ ഒരു രക്ഷകന്‍ ആവശ്യമില്ലാത്തവനുമായ അല്ലാഹുവിന് സ്തുതി”!
-
അവന്ന് തുല്യനായി ആരും ഇല്ലതാനും.
ഈ സൂറത്തിലെ അവസാന വാക്യം അല്ലാഹു താരതമ്യത്തിനപ്പുറമാണെന്ന് പ്രഖ്യാപിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പ്രകൃതിയിലും ഗുണങ്ങളിലും അവനുമായി താരതമ്യപ്പെടുത്താവുന്ന ഒന്നും തന്നെയില്ല. ഈ പ്രപഞ്ചത്തിൽ അള്ളാഹുവിന് തുല്യനായി ആരും ഇല്ല, ഒരിക്കലും ഉണ്ടായിട്ടില്ല, ഒരിക്കലും ഉണ്ടാകാനും സാധ്യമല്ല. എല്ലാ കാര്യങ്ങളിലും അവൻ അതുല്യനാണ്. സൂറ അശ്-ശൂറയിൽ അല്ലാഹു പറയുന്നു: [9]
“അവനെപ്പോലെ ഒന്നുമില്ല”.
അങ്ങനെ, ഈ സൂറത്ത് അല്ലാഹുവിന്റെ ഏകത്വത്തെക്കുറിച്ചും അവന്റെ വിശേഷണങ്ങളുടെ പൂർണതയെക്കുറിച്ചും സംഗ്രഹിച്ച വിവരണം മനുഷ്യകുലത്തിനായി നൽകുന്നു. സൂറത്തുൽ-ഇഖ്‌ലാസിന്റെ പ്രാധാന്യം അത്രയ്ക്കുണ്ട്, നമ്മുടെ പ്രിയപ്പെട്ട പ്രവാചകൻ മുഹമ്മദ് (സ) ഖുർആനിന്റെ മൂന്നിലൊന്നിന് തുല്യമാക്കി ഈ സൂറത്ത്. അബു ഹുറൈറ (റ) റിപ്പോർട്ട് ചെയ്ത പ്രകാരം: [10]
ഒരിക്കല്‍ നബി(സ) സ്വഹാബികളോട് ചോദിച്ചു. ഓരോ രാത്രിയിലും ഖുര്‍ആന്റെ മൂന്നിലൊരു ഭാഗം പാരായണം ചെയ്യാന്‍ നിങ്ങളിലാര്‍ക്കെങ്കിലും കഴിയാതിരിക്കുമോ? സ്വഹാബികള്‍ ചോദിച്ചു. ”എല്ലാ രാത്രിയിലും പതിവായി ഖുര്‍ആന്‍ മൂന്നിലൊരു ഭാഗം എങ്ങനെ പാരായണം ചെയ്യും?”. നബി (സ) പറഞ്ഞു. ”ഖുല്‍ ഹുവല്ലഹു എന്നു തുടങ്ങുന്ന സൂറത്ത് ഖുര്‍ആന്റെ മൂന്നിലൊരു ഭാഗത്തിന് സമമാണ്.
റഫറൻസ്
- Sahih Bukhari Vol 09, Book 93, Hadith 472
- The Quran 21:22 (Surah al-Anbya)
- The Quran 17:23 (Surah al-Isra)
- The Quran 27:40 (Surah an-Naml)
- The Quran 06:101 (Surah al-An’am)
- Sahih Bukhari Vol 09, Book 93, Hadith 475
- The Quran 04:171 (Surah an-Nisa)
- The Quran 17:111 (Surah al-Isra)
- The Quran 42:11 (Surah ash-Shurah)
- Sahih Muslim Book 06, Hadith 317